
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും കലാപം. പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിൻ്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 32 പേർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ബംഗ്ലാദേശിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ന് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലും നിരവധിപ്പേർക്ക് പരിക്കേറ്റു. ഇന്ത്യൻഅസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരും ഓഫീസുമായി ബന്ധപ്പെടാൻ അഭ്യർഥിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ +88-01313076402 നമ്പറിൽ ബന്ധപ്പെടാനും അറിയിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സർക്കാർ ജോലി ക്വോട്ടയിൽ പ്രതിഷേധം വീണ്ടും തുടങ്ങിയതോടെയാണ് കലാപമുണ്ടായത്. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും വിദ്യാർത്ഥി പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ 200-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെ സർക്കാരിൻ്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയിൽ പങ്കെടുത്ത പ്രതിഷേധക്കാർ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവർത്തകരുടെ എതിർപ്പ് നേരിട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
Fresh riot erupts in Bangladesh killed 32