കനത്ത മഴയിൽ തിരുവനന്തപുരത്ത് ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കിളിമാനൂർ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഇന്ധന ടാങ്കറിന്റെ ഡ്രൈവറിനും ക്ലീനറിനുമാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്. കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. കനത്ത മഴയിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണം എന്നാണ് സൂചന. ടാങ്കറില്‍ നിന്നുള്ള ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ഇനിയുള്ള നീക്കം. സ്ഥലത്ത് ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എത്തിയിട്ടുണ്ട്.