
കൊച്ചി: കേരളത്തിൽ കൈമടക്ക് നൽകിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും ചെയ്യില്ല. പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണ്. നമ്മള്‍ നമ്മളെ തന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും അത് തമ്പുരാക്കന്മാരുടെ മനോഭാവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
“അപേക്ഷിച്ചാല്‍ ആ ദിവസം മുതല്‍ പെന്‍ഷന്‍ നല്‍കണം, അപേക്ഷ കണ്ടെത്തുന്ന ദിവസം മുതലല്ല. പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചിലര്‍ക്കെല്ലാം സൂക്കേട് കൂടുതലാണ്. അവരൊന്നും കൊടുക്കില്ല. എന്നിട്ട് അവരുടെ വീടിന് മുമ്പില്‍ ഓണക്കാലത്ത് പോയിരുന്ന് നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴേ വിളിച്ചുകൊടുത്തു,” അദ്ദേഹം പറഞ്ഞു.
“നിലത്തെഴുത്ത് കളരി എന്നൊരു വാചകം പോലും ഏറെ പുരോഗമനം പറയുന്ന കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് അറിയില്ല. ഒരു എം.എല്‍.എയും നിയമസഭയില്‍ ഇപ്പോള്‍ മിണ്ടാറില്ലല്ലോ. ഞങ്ങളൊക്കെ മിണ്ടിയിരുന്നു. നിയമസഭയില്‍ പറഞ്ഞിട്ടാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് 1,000 രൂപ ഗ്രാന്‍ഡ് മാസം നേടിയെടുത്തത്,” ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.