
ഗാസ: ഇസ്രായേൽ ആക്രമണം നടത്തിയ ഗാസയിൽ 37 ദശലക്ഷം ടൺ മാലിന്യങ്ങൾ നീക്കം ചെയ്യാനുണ്ടെന്ന് യുഎൻ മൈൻ ആക്ഷൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചിട്ടിരിക്കുന്ന പൊട്ടാത്ത ബോംബുകൾ ഈ ജോലിയെ സങ്കീർണ്ണമാക്കുമെന്ന് ഇറാഖ് പോലുള്ള രാജ്യങ്ങളിൽ ഖനി പരിപാടികൾ നടത്തുന്ന യുഎൻഎംഎസിൻ്റെ പെഹർ ലോധമർ പറഞ്ഞു. ഗാസയിൽ എത്രത്തോളം വെടിയുണ്ടകൾ നിലവിൽ അവശേഷിക്കുന്നുവെന്ന് പറയാൻ കഴിയില്ല, ലോധമർ പറഞ്ഞു. ഗാസയില്‍ തകർന്ന കെട്ടിടങ്ങളില്‍ 65 ശതമാനവും പാർപ്പിടങ്ങളാണെന്നാണ് ലോധമറിന്റെ കണ്ടെത്തല്‍.
ഗാസയില്‍ ഒരു ചതുരശ്ര മീറ്ററിനുള്ളില്‍ തന്നെ ശരാശരി 300 കിലോ ഗ്രാം അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് ഇറാഖിന്റെ മുന്‍ യുണൈറ്റഡ് നാഷണല്‍സ് മൈന്‍ ആക്ഷന്‍ സർവീസ് തലവനായ പെഹർ ലോധമർ പറയുന്നത്. 100 ട്രക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 14 വർഷം എടുത്തേക്കുമെന്നും ലോധമർ കൂട്ടിച്ചേർത്തു.
“അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും കെട്ടിടങ്ങള്‍ പുനർനിർമ്മിക്കുന്നതുമെല്ലാം വളരെ സങ്കീർണമായ കാര്യമാണ്. തകർന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷെല്ലുകളും മിസൈലുകളും മറ്റ് ആയുധങ്ങളും ഉണ്ടാകാം. പ്രയോഗിച്ചവയിൽ ഏകദേശം 10 ശതമാനത്തോളം ആയുധങ്ങളും പൊട്ടിത്തെറിച്ചിട്ടുണ്ടാകില്ല. ബോംബുകള്‍ നിർവീര്യമാക്കുന്ന സംഘത്തിന്റെ സഹായമില്ലാതെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല,” ലോധമർ വ്യക്തമാക്കി.