
ബെർലിൻ: മൂന്നാം ലോക മഹായുദ്ധമെന്ന റഷ്യൻ ഭീഷണിക്കിടെ നടപടികൾ സ്വീകരിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ജർമ്മനിയാണ് സുരക്ഷാ നടപടികൾക്ക് തുടക്കമിട്ടത്. മെട്രോ സ്റ്റേഷനുകൾ എയർ റെയ്ഡ് ഷെൽട്ടറുകളായി പരിഗണിച്ചു കൊണ്ടാണ് ജർമ്മനി സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്. ഇതിനായി പല കെട്ടിടങ്ങളും ബങ്കറുകളാക്കി മാറ്റും. ഇവിടങ്ങളിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതിനായുള്ള ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളും തുടരുകയാണെന്നാണ് റിപ്പോർട്ട്.
2007ൽ ഇത്തരം സുരക്ഷാസംവിധാനങ്ങൾ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. എന്നാൽ, റഷ്യയുടെ ഭീഷണിക്ക് പിന്നാലെ നയം മാറ്റി. ഫെഡറൽ ഓഫീസ് ഫോർ സിവിൽ പ്രൊട്ടക്ഷൻ്റെ കണക്കനുസരിച്ച് 579 പൊതു ഷെൽട്ടറുകൾ മാത്രമേ രാജ്യത്ത് ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 8.44 കോടി ജനങ്ങളുള്ള രാജ്യത്ത് 5,00,000 പേരെ മാത്രമേ ഈ ഷെൽട്ടറുകളിൽ ഉൾക്കൊള്ളാൻ കഴിയൂ.
പോളണ്ടിലെ ഔദ്യോഗിക ബോംബ് ഷെൽട്ടറുകൾക്ക് 3,00,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റിപ്പോർട്ട്. തുരങ്കങ്ങളും മെട്രോ സ്റ്റേഷനുകളും പോലെയുള്ള താത്ക്കാലിക പരിഹാരങ്ങളും അധികാരികൾ സജ്ജമാക്കിയിട്ടുണ്ട്. 276 ന്യൂക്ലിയർ-പ്രൊട്ടക്ഷൻ ബങ്കറുകൾ തയ്യാറാക്കി യുകെയും സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
Germany to set up bunkers amid Russian war threats