പ്രശസ്ത ​ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത സൃഷ്ടിച്ചു. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠ നേടി.

ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം ‘ആഹത്’ പുറത്തിറങ്ങിയത്. ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്.1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍’ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.

ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയവ ഇന്നും സംഗീത പ്രേമികളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.

More Stories from this section

family-dental
witywide