
തിരുവനന്തപുരം: ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ്. നോര്‍ക്ക റൂട്ട്‌സിന്റെ ജനറിക് പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ നിന്നും വിദേശങ്ങളിലേയ്ക്ക് കുടിയേറിയ പഴയതലമുറയിലെ നഴ്‌സുമാര്‍ സമ്പാദിച്ച സല്‍പ്പേരാണ് മലയാളി നഴ്‌സുമാരെന്ന ബ്രാൻഡ് ആയി വളര്‍ന്നതിനു പിന്നിലെ കരുത്ത്. ലോകത്തെ പല രാജ്യങ്ങളിലേയും രോഗികള്‍ക്ക് മികച്ച ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ആശുപത്രികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. അതിനാല്‍ ഇവിടേയും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ഉയര്‍ന്ന വേതനം നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഈ മാതൃകയാണിപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നതെന്നും നോര്‍ക്ക റൂട്ട്‌സിനെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.