
ന്യൂഡൽഹി: മികച്ച നിരീക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 1643 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അഭേദ്യമായ അതിർത്തികൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ തൻ്റെ എക്‌സ് പോസ്റ്റിൽ പറഞ്ഞു. “1643 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ മതിൽ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മികച്ച നിരീക്ഷണം ഉറപ്പാക്കുന്നതിന് അതിർത്തിയിൽ ഒരു പട്രോളിംഗ് ട്രാക്കും സ്ഥാപിക്കും, ”അദ്ദേഹം പറഞ്ഞു.
“മണിപ്പൂരിലെ മോറെയിൽ 10 കിലോമീറ്റർ ദൂരം ഇതിനകം മതിൽ കെട്ടിക്കഴിഞ്ഞു. കൂടാതെ, ഹൈബ്രിഡ് സർവൈലൻസ് സിസ്റ്റം (എച്ച്എസ്എസ്) വഴി ഫെൻസിങ് ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികൾ അരുണാചൽ പ്രദേശിലും മണിപ്പൂരിലും ഒരു കിലോമീറ്റർ വീതം വ്യാപിക്കുമെന്നും ഷാ പറഞ്ഞു. കൂടാതെ, മണിപ്പൂരിൽ ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലുള്ള മതിൽ പണികൾക്കും അനുമതി ലഭിച്ചു. നിർമാണം ഉടൻ ആരംഭിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.











