മ്യാൻമാർ അതിർത്തി ഉടൻ അടയ്ക്കും, അനധികൃത കുടിയേറ്റം നിയന്ത്രിക്കും: അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മ്യാൻമാർ അതിർത്തി ഉടൻ അടയ്ക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുവാഹത്തിയിൽ അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

അതിർത്തി അടയ്ക്കുന്നതോടെ ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംആർ) ഉടൻ അവസാനിക്കും. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാൻമറുമായുള്ള സുരക്ഷാ ആശങ്കകൾ ഇന്ത്യ ഉന്നയിച്ച് ഒരു മാസത്തിന് ശേഷമാണ് അമിത് ഷായുടെ പരാമർശം.

മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംജി) കരാറും സർക്കാർ പുനഃപരിശോധിക്കുന്നുണ്ടെന്നും ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് ഇന്ത്യ മ്യാൻമറുമായി പങ്കിടുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം നിലവിൽ എഫ്എംആർ ഉണ്ട്.

കോൺഗ്രസ് ഭരണകാലത്ത് സർക്കാർ ജോലി ലഭിക്കാൻ ആളുകൾക്ക് കൈക്കൂലി നൽകേണ്ടിവന്നുവെന്നും ബിജെപി ഭരണത്തിന് കീഴിൽ ജോലിക്ക് ഒരു പൈസ പോലും നൽകേണ്ടതില്ലെന്നും പ്രസംഗത്തിൽ കോൺഗ്രസ് ഭരണത്തെ കടന്നാക്രമിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. രാജ്യം ഒരു മഹാശക്തിയായി മാറുന്ന സമയത്താണ് ‘പ്രാണപ്രതിഷ്ഠാ’ ചടങ്ങ് നടക്കുന്നതെന്നും അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide