
ന്യൂഡല്‍ഹി: ഹമാസ് ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 12 യുഎന്‍ ജീവനക്കാര്‍ പങ്കെടുത്തെന്ന് ആരോപണം ഉന്നയിച്ച് ഇസ്രയേല്‍ രംഗത്തെത്തി. തട്ടിക്കൊണ്ടുപോകലില്‍ പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളും ഉള്‍പ്പെടെ ഏഴ് പേര്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് കടന്നുകയറിയതായും ഇസ്രയേല്‍ പുറത്തുവിട്ട രേഖകള്‍ അവകാശപ്പെടുന്നു.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരായ ആരോപണങ്ങള്‍, ഗാസയിലെ യുദ്ധത്തിന്റെ ഇരകളായ പലസ്തീനികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ മരവിപ്പിക്കാന്‍ യുഎസിനെയും മറ്റ് നിരവധി രാജ്യങ്ങളെയും പ്രേരിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഏജന്‍സിയുടെ അന്വേഷണവും തുടര്‍ന്നുള്ള നടപടികളും അനുസരിച്ച് ധനസഹായം പുനഃസ്ഥാപിക്കാമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു.
കുറ്റാരോപിതരായ ഒമ്പത് തൊഴിലാളികളെ യു.എന്‍ പുറത്താക്കിയിട്ടുണ്ട്. ഇവരില്‍ അധ്യാപകരും ഒരു സാമൂഹിക പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഏകദേശം 13,000 പേര്‍ ജോലി ചെയ്യുന്ന ഗാസയിലെ പ്രവര്‍ത്തനത്തെച്ചൊല്ലി ഇസ്രായേലും യുഎന്‍ആര്‍ഡബ്ല്യുഎ എന്നറിയപ്പെടുന്ന ഏജന്‍സിയും തമ്മില്‍ വര്‍ഷങ്ങളായി പിരിമുറുക്കത്തിന് ശേഷമാണ് യു.എന്നിനെതിരായ ആരോപണങ്ങള്‍ വരുന്നത്.
ഗാസയിലെ ഏറ്റവും വലിയ സഹായ ദാതാവാണ് യുഎന്‍ആര്‍ഡബ്ല്യുഎ. യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ ഇരകളായവര്‍ക്ക് ലോകരാജ്യങ്ങള്‍ സഹായം നിര്‍ത്തിയതോടെ പട്ടിണികിടന്ന് മരിക്കേണ്ട അവസ്ഥയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭാവന പുനഃസ്ഥാപിച്ചില്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് യു.എന്‍ പറയുന്നു.















