നാണമില്ലാത്തതുകൊണ്ടാണ് രാജിവയ്ക്കാത്തത്; കെജ്രിവാളിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്‌ പുരി

ന്യൂഡല്‍ഹി: ഇഡി അറസ്റ്റിലായിട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്ഥാനത്ത് തുടരുന്നത് നാണക്കേടാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്‌ പുരി. ആം ആദ്മി പാര്‍ട്ടിയെയും നേതാവ് അരവിന്ദ് കെജ്രിവാളിനെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിനെയും പിടിച്ചുലച്ച മദ്യനയ കുംഭകോണത്തില്‍ മാര്‍ച്ച് 21 നാണ് അദ്ദേഹം അറസ്റ്റിലായത്.

അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ കടന്നാക്രമണം.

ഡല്‍ഹിയിലെയും പഞ്ചാബിലെയും എഎപി സര്‍ക്കാരുകളെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടന്നതായി എഎപി ആരോപിക്കുമ്പോള്‍, ദേശീയ തലസ്ഥാനത്തെ ഭരണകക്ഷിയെ തുറന്നുകാട്ടിയെന്നും, കെജ്രിവാളാണ് ‘സൂത്രധാരനെന്നും’ ബിജെപിയും കടന്നാക്രമിക്കുന്നു.

‘ഞാന്‍ ഭരണഘടനയില്‍ വിദഗ്ധനല്ല… അതിനാല്‍ അദ്ദേഹം തുടരണമോ വേണ്ടയോ എന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. പക്ഷേ, 50 വര്‍ഷത്തെ പൊതുസേവനം നടത്തിയ ഒരാളെന്ന നിലയില്‍, ഇത് നാണക്കേടിന്റെ ഉന്നതിയാണെന്ന് ഞാന്‍ കരുതുന്നു. അറസ്റ്റ് ചെയ്യപ്പെട്ടു… തിഹാര്‍ ജയിലില്‍ കഴിഞ്ഞു.. അദ്ദേഹം രാജിവെച്ചിട്ടില്ല. ഇത് തികച്ചും നാണക്കേടാണെന്ന് ഞാന്‍ കരുതുന്നു’- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.