‘രാമപാദങ്ങളില്‍ അന്ത്യശ്വാസമെടുത്ത് ഹനുമാന്‍’; കാല്‍നൂറ്റാണ്ടായി ഹനുമാന്‍ വേഷത്തില്‍ തിളങ്ങിയ ഹരീഷ് മേത്ത അന്തരിച്ചു

ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിലേറെയായി ഹനുമാന്‍ വേഷത്തില്‍ തിളങ്ങിയ ഹരീഷ് മേത്ത അന്തരിച്ചു. രാംലീല’ നാടകത്തിനിടെ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച ഹരിയാനയിലെ ഭിവാനിയില്‍ ‘രാംലീല’ നാടകത്തിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. ഹനുമാന്റെ വേഷം ചെയ്ത ഹരീഷ് മേത്തയ്ക്ക് സ്റ്റേജില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചക്കുകയായിരുന്നു.

ഭിവാനിയിലെ ജവഹര്‍ ചൗക്കില്‍ നടന്ന ശ്രീരാമനോടുള്ള ബഹുമാനാര്‍ത്ഥം ‘രാജ് തിലക്’ എന്ന പരിപാടിക്കിടെയാണ് സംഭവം. ഗാനത്തിലൂടെ ശ്രീരാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നത്. പാട്ടിന്റെ സമാപനത്തില്‍, ഹനുമാന്റെ വേഷത്തില്‍ ഹരീഷ് മേത്ത ശ്രീരാമന്റെ പാദങ്ങളില്‍ പ്രാര്‍ത്ഥുന്നതായിരുന്നു രംഗം. രാമപാദങ്ങളിലേക്ക് വീണ അദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേക്കാതായപ്പോള്‍ അഭിനയത്തിന്റെ ഭാഗമാണിതെന്നാണ് സഹ അഭിനേതാക്കളും കാണികളും കരുതിയത്. എന്നാല്‍ പിന്നീടാണ് അദ്ദേഹം കുഴഞ്ഞു വീണതാണെന്ന് മറ്റുള്ളവര്‍ മനസിലാക്കിയത്. അതേ ഹനുമാന്‍ വേഷത്തില്‍ത്തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിന്ന് വിരമിച്ചയാളാണ് ഹരീഷ്. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം ഹനുമാന്റെ വേഷം ചെയ്യുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാന്‍ പ്രതിഷ്ഠാന്‍’ചടങ്ങ് രാജ്യവ്യാപകമായി ആഘോഷിക്കുന്നതിനിടയിലാണ് ഹരീഷ് മേത്തയുടെ അപ്രതീക്ഷിത വിയോഗം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാം ലല്ലയുടെ പ്രതിഷ്ഠയുടെ ‘പ്രാന്‍ പ്രതിഷ്ഠ’ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അയോധ്യയിലെത്തിയ 65 കാരനായ ശ്രീവാസ്തവയ്ക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായി. പക്ഷേ റാപ്പിഡ് റെസ്പോണ്‍സ് ടീം അദ്ദേഹത്തിന് പെട്ടെന്നുതന്നെ ചികിത്സ നല്‍കുകയും ചെയ്തും. ആരോഗ്യനില സ്ഥിരമായതോടെ, കൂടുതല്‍ നിരീക്ഷണത്തിനും പ്രത്യേക പരിചരണത്തിനുമായി ശ്രീവാസ്തവയെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഇന്നലെ വാര്‍ത്തയായിരുന്നു.