
വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ സംബന്ധിച്ച് തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ കമല ഹാരിസ് പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണങ്ങളിൽ നിരപരാധികളായ പലസ്തീനികൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇസ്രയേൽ-പലസ്തീൻ യുദ്ധം അവസാനിക്കണമെന്നും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ടുവരികയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യണമെന്ന് കമല ഹാരിസ് അഭിമുഖത്തിൽ പറഞ്ഞു.
അനധികൃത കുടിയേറ്റങ്ങൾ സംബന്ധിച്ച തന്റെ നിലപാടും കമല ഹാരിസ് അഭിമുഖത്തിൽ വ്യക്തമാക്കി. അനധികൃതമായി അതിർത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നു കമല ഹാരിസ് ആശങ്ക പ്രകടിപ്പിച്ചു. യുഎസിന് നിയമങ്ങളുണ്ട്. അത് പിന്തുടരുകയും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്യണമെന്നായിരുന്നു അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെ സംബന്ധിക്കുന്ന ചോദ്യത്തിന് കമല ഹാരിസ് മറുപടി നൽകിയത്.
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിന്റെ വംശീയാധിക്ഷേപത്തെക്കുറിച്ചും കമല ഹാരിസ് പ്രതികരിച്ചു. പഴയകാര്യങ്ങൾ തന്നെയാണ് മുൻ പ്രസിഡന്റ് ആവർത്തിക്കുന്നതെന്നും വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കമല ഹാരിസ് പറഞ്ഞു.