ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടാനുള്ള ധൈര്യമുണ്ട്, എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല? സിദ്ദിഖ് കേസില്‍ പരാതിക്കാരിയോട് സുപ്രീം കോടതി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായത് വന്‍ കോളിളക്കങ്ങളായിരുന്നു. പ്രമുഖ നടന്മാരില്‍ പലരും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നുകാട്ടി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. അക്കൂട്ടത്തില്‍ എത്തിയതാണ് നടന്‍ സിദ്ദിഖിനെതിരെയുള്ള പീഡന പരാതി. കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുങ്ങിനടന്ന സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യവും ഇന്ന് സുപ്രീംകോടതി അനുവദിച്ചു. പരാതി നല്‍കാന്‍ നടി എടുത്ത കാലതാമസം എട്ടുവര്‍ഷമാണെന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

സിദ്ദിഖിന്റെ മോശം പെരുമാറ്റത്തെപ്പറ്റി ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടാന്‍ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയര്‍ത്തിയാണ്, സിദ്ദീഖിനു സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തേ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്ന കോടതി, കേരള സര്‍ക്കാരും പരാതിക്കാരിയും ഉയര്‍ത്തിയ ശക്തമായ വാദങ്ങള്‍ക്കിടയിലും സിദ്ദീഖിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പരാതി നല്‍കാന്‍ എന്തുകൊണ്ട് 8 വര്‍ഷം വൈകിയെന്ന ചോദ്യം ബെഞ്ച് ആവര്‍ത്തിച്ചു.

2016ലാണു സംഭവം നടന്നതെന്നും 2018ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതും കോടതി എടുത്തു കാണിച്ചു. സംഭവത്തെക്കുറിച്ചു പുറത്തു പറയാനുള്ള ശ്രമമാണ് ഫെയ്‌സ്ബുക്കിലൂടെ അതിജീവിത നടത്തിയതെന്നും സിദ്ദീഖിന്റെ അനുയായികളില്‍നിന്ന് വലിയ തിരിച്ചടി അതിന് അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം കോടതി തള്ളി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും കേരള ഹൈക്കോടതിയുടെ ഇടപെടലുമാണു കേസില്‍ പരാതി നല്‍കാന്‍ ധൈര്യം നല്‍കിയതെന്നും വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് ആശ്രയിക്കാന്‍ കഴിയുന്ന സംവിധാനമുണ്ടെന്നു ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത പരാതിക്കു തയാറായത്, സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണത്തെയും കേസിലെ വിചാരണയെയും പ്രതികൂലമായി ബാധിക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷക വാദിച്ചു.

എല്ലാവര്‍ക്കും എതിരെ ഒരുപോലുള്ള പരാതികളാണ് അതിജീവിത ഉന്നയിക്കുന്നതെന്നും അതെങ്ങനെ സാധ്യമാകുമെന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ചോദിച്ചു. പരാതിക്ക് പിന്നില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും ആദ്യ ആരോപണത്തില്‍ പലതും പിന്നീട് മാറിയെന്നും റോഹത്ഗി ചൂണ്ടിക്കാട്ടി.

അതേസമയം, സിദ്ദിഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

More Stories from this section

family-dental
witywide