
ന്യൂഡൽഹി: 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25ന് ‘സംവിധാൻ ഹത്യാദിനം’ ആയി പ്രഖ്യാപിച്ച സർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ്. തന്ത്രപൂർവം വാർത്തകളിൽ തലക്കെട്ട് പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു ശ്രമമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു. ‘ഡെമോക്രസി’ (ജനാധിപത്യം) എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഡെമോ-കുർസി’ (കസേര) എന്നാണെന്നും ജയ് റാം രമേശ് ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പരാജയ തുല്യമായ വിജയത്തെ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ജീവശാസ്ത്രപരമായി ജന്മമെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 2024- ജൂൺ നാലിന് ജനം നൽകിയ രാഷ്ട്രീവും വ്യക്തിപരവും ധാർമ്മികവുമായ തിരിച്ചടി, പത്ത് വർഷം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നും ‘മോദി മുക്തി ദിവസ്’ ആയി ഈ ദിനം ആചരിക്കുമെന്നും ജയ് റാം രമേശ് കൂട്ടിച്ചേർത്തു. 2016ൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച നവംബർ 8ന് ഇനി മുതൽ ഇന്ത്യയിലെ ജനങ്ങൾ “ഉപജീവന ഹത്യാദിനമായി” ആചരിക്കുമെന്നും പ്രതിപക്ഷ പാർട്ടി അറിയിച്ചു.
നാല് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ജെഎംഎം എംപി മഹുവ മാജി പറഞ്ഞു. 1975-ലെ അടിയന്തരാവസ്ഥയിൽ കോൺഗ്രസിനോട് പൊറുക്കാനാകുന്നില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ബിജെപിയോടും പൊറുക്കാൻ സാധിക്കില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് ഫഖ്റുൽ ഹസൻ ചന്ദ് പറഞ്ഞു.