
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈ വിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ ചെയ്തതെന്ന് പരാതിയിൽ അന്വഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ നാല് വയസുള്ള മകൾക്കാണ് ദുരനുഭവം ഉണ്ടായത്. കൈക്ക് ശസ്ത്രക്രിയക്കായാണ് നാല് വയസ്സുകാരിയെ അഡ്മിറ്റ് ചെയ്തത്. എന്നാഷ കൈയിലെ ആറാം വിരൽ ശസ്ത്രക്രീയക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം പരാതി നൽകിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടർ മാപ്പ് പറഞ്ഞെന്നും കുടുംബം വ്യക്തമാക്കി. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ വിവരിച്ചു.
എന്നാൽ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാൽ നാവിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നാണ് കുടുംബം വിവരിക്കുന്നത്.