സിക്കിമില്‍ കനത്ത മഴ, മണ്ണിടിച്ചില്‍ : 6 മരണം; 1,500 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമിലെ മാംഗന്‍ ജില്ലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ മരിച്ചതായി വിവരം. കൂടാതെ 1,500-ഓളം വിനോദസഞ്ചാരികള്‍ ഒറ്റപ്പെടുകയും കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്.

സാങ്കലാങ്ങില്‍ പുതുതായി നിര്‍മ്മിച്ച ബെയ്ലി പാലം തകര്‍ന്നുവീണു. ഇതോടെ ഗതാഗത മാര്‍ഗം തടസ്സപ്പെട്ടു. മാത്രമല്ല, മണ്ണിടിച്ചിലില്‍ റോഡുകള്‍ തടസ്സപ്പെടുകയും നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ വൈദ്യുതി തൂണുകള്‍ ഒലിച്ചുപോയിട്ടുമുണ്ട്.

ഗുരുഡോങ്മാര്‍ തടാകം, യുന്‍താങ് താഴ്വര തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പേരുകേട്ട മാംഗാന്‍ ജില്ലയിലെ സോംഗു, ചുങ്താങ്, ലാചെന്‍, ലാചുങ് തുടങ്ങിയ പട്ടണങ്ങള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ബുധനാഴ്ച രാത്രി മുതല്‍ മാംഗന്‍ ജില്ലയിലും പരിസരങ്ങളിലും തോരാതെ പെയ്യുന്ന മഴ ദുരിതം വിതയ്ക്കുകയാണ്. വിനോദ സഞ്ചാരികളോട് സുരക്ഷിതമായി തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാലവും റോഡും ഉള്‍പ്പെടെ തകര്‍ന്നതിനാല്‍ ബദല്‍ സംവിധാനം ഒരുക്കിയാകും രക്ഷാ പ്രവര്‍ത്തനം തുടരുക.

More Stories from this section

family-dental
witywide