
ടെൽ അവീവ്: ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിൻ്റെ (ഐഡിഎഫ്) നെത്‌സ യെഹൂദ ബറ്റാലിയനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു.
ബറ്റാലിയനിലെ സൈനികർ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചാണ് ഉപരോധം. ഐഡിഎഫ് എലൈറ്റ് ആയി കണക്കാക്കുന്ന ബറ്റാലിയനെ കരിമ്പട്ടികയിൽ പെടുത്താൻ ബൈഡൻ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
“ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന് (ഐഡിഎഫ്) ഉപരോധമേർപ്പെടുത്തരുത്. നമ്മുടെ സൈനികർ തീവ്രവാദികളോട് പോരാടുകയാണ്. ഐഡിഎഫ് യൂണിറ്റിന്മേൽ ഉപരോധം ഏർപ്പെടുത്താനുള്ള ഉദ്ദേശ്യം അസംബന്ധമാണ്,” നെതന്യാഹു പറഞ്ഞു.
“ഞാൻ നയിക്കുന്ന ഇസ്രായേൽ സർക്കാർ ഈ നീക്കങ്ങൾക്കെതിരെ എല്ലാ മാർഗങ്ങളിലൂടെയും പ്രവർത്തിക്കും,” അദ്ദേഹം പറഞ്ഞു. ഇസ്രായേൽ മന്ത്രിമാരായ ഇറ്റാമർ ബെൻ ഗ്വിർ, ബെസലേൽ സ്മോട്രിച്ച് എന്നിവരും യുഎസ് നീക്കത്തെ രൂക്ഷമായി വിമർശിച്ചു.