
മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. അവര്‍ മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ നിയന്ത്രിക്കുകയും, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു. പരാതി കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരില്‍ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില്‍ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നടിമാരുടെ മുറിയുടെ വാതിലുകളില്‍ മുട്ടുന്നത് പതിവാണെന്നും വഴങ്ങിയില്ലെങ്കിൽ സിനിമയിൽ നിന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
‘നിലവിളിച്ചു കൊണ്ട് നായിക തന്റെ സഹായിയെ താമസിപ്പിച്ച തൊട്ടടുത്ത മുറിയിലേക്ക് ഓടി. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സിനിമയിലുള്ളവരെ ഇക്കാര്യം അറിയിച്ചപ്പോള്‍ സംഭവത്തില്‍ പരാതി പറയുന്നത് സിനിമയെ ബാധിക്കുമെന്ന് അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലില്‍ എത്തിയപ്പോള്‍ കാരവന്റെ ഡ്രൈവര്‍ അപ്രത്യക്ഷമാകുകയും പിന്നില്‍ അയാളെ സെറ്റില്‍ കാണാതാകുകയുമായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ക്രിമിനല്‍ ബന്ധം ഒരു ബോഡിയും പരിശോധിക്കുന്നില്ല. അത് സ്ത്രീകള്‍ക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയപ്പോള്‍ ഒരു നടപടിയും എടുത്തില്ലെന്നതാണ് ഏറ്റവും മോശപ്പെട്ട കാര്യം. അത്തരം സമീപനങ്ങള്‍ സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിലിം അസോസിയേഷന് നല്‍കിയ പരാതികളില്‍ പ്രതികരണം ചോദിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.’