
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ ഭാര്യ കല്‍പ്പന സോറന്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയേക്കുമെന്ന് അദ്ദേഹത്തിന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ഏജന്‍സി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് നടന്ന എംഎല്‍എമാരുടെ യോഗത്തിലാണ് സോറന്‍ ഇക്കാര്യം അറിയിച്ചത്. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ സംരക്ഷണം നിര്‍ണായകമായതിനാലാണ് ഭാര്യയെ തല്‍സ്ഥാനത്ത് എത്തിക്കുക എന്നാണ് വിവരം.
കോണ്‍ഗ്രസിന്റെ സഖ്യത്തിലെ എല്ലാ എംഎല്‍എമാരും മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്ത ഇന്നലെ വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കല്‍പന സോറന്‍ പദവി ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയുടെ കാലാവധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നാണ് ഭരണഘടനാ വ്യവസ്ഥകളെന്നും അങ്ങനെയെങ്കില്‍ കല്‍പ്പന സോറന് എംഎല്‍എ ആകുക പ്രയാസമായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഈ വര്‍ഷം നവംബറിലാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിക്കുകയോ മറ്റാരെങ്കിലും മുഖ്യമന്ത്രി പദവി ഏറ്റെടുക്കുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
600 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി കുംഭകോണത്തില്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ചാവി രഞ്ജന്‍ ഉള്‍പ്പെടെ 14 പേരെ കേസില്‍ ഇതുവരെ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, താനൊരു വലിയ ഗൂഢാലോചനയുടെ ലക്ഷ്യമാണെന്ന് സോറന്‍ അവകാശപ്പെട്ടു.
ഒഡീഷയിലെ മായൂർഭഞ്ച് സ്വദേശിയായ കല്‍പ്പന 2006 ഫെബ്രുവരി ഏഴിനാണ് ഹേമന്ത് സോറനെ വിവാഹം കഴിച്ചത്. 1976ല്‍ റാഞ്ചിയിലാണ് ജനനം. എഞ്ജിനിയറിങില്‍ ബിരുദവും തുടർന്ന് എംബിഎയും നേടിയിട്ടുണ്ട്. കല്‍പ്പന സ്വന്തമായി സ്കൂള്‍ നടത്തുന്നുണ്ടെന്നും ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന വാണിജ്യ കെട്ടിടങ്ങള്‍ സ്വന്തമായുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍. ഇതിനുപുറമെ ജൈവകൃഷിയുമുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് കല്‍പ്പന.










