
ന്യൂഡല്‍ഹി: ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം ഏഴുമാസം പിന്നിടുമ്പോള്‍ ഇറാന്‍ പിന്തുണയുള്ള ലെബനന്‍ സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ള സംഘത്തിന്റെ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റല്ലെയാണ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്.
ഒക്ടോബര്‍ 7 ന് ഫലസ്തീന്‍ ഹമാസ് ഗ്രൂപ്പിന്റെ അതിര്‍ത്തികടന്നുള്ള ഇസ്രായേല്‍ പട്ടണങ്ങളിലെ ആക്രമണവും ആയിരത്തിലധികം പേരുടെ ജീവന്‍ നഷ്ടമായതിനും ശേഷമാണ് മറുപടി യുദ്ധത്തിന് ഇസ്രയേല്‍ ഇറങ്ങിയത്. യുദ്ധം ഏഴുമാസം പിന്നിട്ടപ്പോഴേക്കും 35000 ഓളം മനുഷ്യ ജീവനുകള്‍ ഗാസയില്‍ പിടഞ്ഞുതീര്‍ന്നു. അതിലധികവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനുമായി മധ്യസ്ഥരുടെ ഇടപെടലില്‍ ശ്രമങ്ങള്‍ നടന്നവരവെയാണ് ഇസ്രയേലിനെതിരെ തങ്ങള്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്ന് ഹിസ്ബുള്ളയുടെ ഭീഷണി എത്തുന്നത്.
ലെബനന്‍ ആഭ്യന്തരയുദ്ധകാലത്ത് ശക്തിപ്രാപിച്ച് ഉയര്‍ന്നുവന്ന ഹിസ്ബുള്ള, ഫലസ്തീന്‍ ലക്ഷ്യത്തിനും ഗാസയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിനെതിരെ പോരാടുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. സൈനിക ആക്രമണം ഉടനടി നിര്‍ത്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടിട്ടും ഇസ്രായേല്‍ അന്താരാഷ്ട്ര പ്രമേയങ്ങളെ മാനിക്കുന്നില്ലെന്നും റഫയില്‍ അക്രമാസക്തമായ റെയ്ഡുകള്‍ നടത്തിയെന്നും നസ്റല്ല ആരോപിച്ചു.
















