
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാമെന്ന് ഹൈക്കോടതി. എന്നാല്‍ മക്കളുടെ അനുമതികള്‍ പരിശോധിച്ചതിനു ശേഷം അന്തിമ തീരുമാനം മെഡിക്കല്‍ കോളേജിന് എടുക്കാമെന്നും അതുവരെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ തീരുമാനം എത്തിയത്.
തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. തന്റെ പിതാവ് സഭാംഗമാണെന്നും എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണെന്നും എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് ഒരു മൃതദേഹം വിട്ടുനല്‍കിയാലും വളരെ പെട്ടെന്ന് അത് പഠനാവശ്യത്തിനായി ഉപയോഗിക്കുകയില്ലെന്നും ഏതാണ്ട് ഒരുവര്‍ഷത്തിനു ശേഷമേ മൃതദേഹം പഠനാവശ്യത്തിനായി ഉപയോഗിക്കുകയുള്ളുവെന്നും ഈ കാലയളവിനുള്ളില്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഒരു അന്തിമതീരുമാനം കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.












