
ന്യൂഡല്‍ഹി: 2014 ജനുവരി 3-നാണ് പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ അവസാന പത്രസമ്മേളനം ഡോ. മന്‍മോഹന്‍ സിംഗ് നടത്തിയത്. ആ വാര്‍ത്താ സമ്മേളനത്തില്‍, എന്‍ഡിടിവിയുടെ ലേഖകന്‍, തന്റെ മന്ത്രിമാരെ നിയന്ത്രിക്കാന്‍ കഴിയാത്തതിനെക്കുറിച്ചും പല സാഹചര്യങ്ങളിലും വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നതിനെക്കുറിച്ചും മന്‍മോഹന്‍ സിംഗിനോട് ചോദിച്ചു. എന്നാല്‍ പുഞ്ചിരിയോടെയായിരുന്നു സദാ ശാന്തനായ അദ്ദേഹം മറുപടി പറഞ്ഞത്. ‘സമകാലിക മാധ്യമങ്ങളെക്കാളും, അല്ലെങ്കില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു’. തന്നില്‍ സ്വയമുള്ള വിശ്വാസത്തിലൂന്നിയ മറുപടിയായിരുന്നു ഇത്.
ക്യാബിനറ്റ് ഭരണസംവിധാനത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് പുറത്തുപറയാന്‍ കഴിയില്ലെന്നും ഒരു സഖ്യ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങളും നിര്‍ബന്ധങ്ങളും കണക്കിലെടുത്ത്, സാഹചര്യങ്ങളില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത്ര മികച്ചതായി ഞാന്‍ പ്രവര്‍ത്തിക്കുന്നതായി കരുതുന്നുവെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ല്‍ യുപിഎ സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ പല മന്ത്രാലയങ്ങളിലെയും അഴിമതി ആരോപണങ്ങളില്‍ ഉഴലുകയായിരുന്നു ഭരണം. അതേ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലെത്തിയതിനും പിന്നിലെ പ്രധാന കാരണമായും ഈ അഴിമതി ആരോപണങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
92 കാരനായ മന്‍മോഹന്‍ സിംഗ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കുറച്ചു നാളായി അസുഖബാധിതനായിരുന്നു.