പേജര്‍ ആക്രമണവെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള, കുഞ്ഞ് ഉള്‍പ്പെടെ 7 പേര്‍ക്ക് പരുക്ക്

ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള. സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തിയത്. രണ്ടുഘട്ടമായി തുരുതുരാ റോക്കറ്റുകള്‍ വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുക്കുകയായിരുന്നു.

ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് പ്രകാരം 165 ലധികം റോക്കറ്റുകള്‍ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായും ഒരു വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായും വിവരമുണ്ട്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കര്‍മിയേല്‍ പ്രദേശത്തെ പരിശീലനകേന്ദ്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഹിസ്ബുള്ള വ്യക്തമാക്കി.