
ഗോവ: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കടലിൽ മുക്കി കൊന്ന ഭർത്താവ് അറസ്റ്റിൽ. ഗോവയിലെ ആഢംബര ഹോട്ടൽ മാനേജരായ ഗൗരവ് കട്ടിയാർ (29) ആണ് അറസ്റ്റിലായത്. സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിലാണ് ഇയാൾ ഭാര്യ ദിക്ഷ ഗംഗ്വാറിനെ കൊലപ്പെടുത്തിയത്.
ഭാര്യയെ കടലിൽ മുക്കി കൊലപ്പെടുത്തിയ ഇയാൾ ഇത് അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇയാൾ ഭാര്യയെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃക്ഷസാക്ഷി പകർത്തിയിരുന്നു. ഇത് പുറത്തു വന്നതോടെയാണ് ഗൗരവ് പിടിയിലായത്. ലഖ്നൗ സ്വദേശികളാണ് ഗൗരവും ദിക്ഷയും. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹ ശേഷം ഇയാൾക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നു. ഇത് ഭാര്യ അറിഞ്ഞതോടെ ഇരുവരുടേയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായി. ഭാര്യ ഇയാളെ ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. കൊലപാതകത്തിനായി ജോലിസ്ഥലത്ത് നിന്ന് വളരെ അകലെയുള്ള കടൽത്തീരത്ത് ഭാര്യയെ കൊണ്ടുപോയി.
പാറകൾ നിറഞ്ഞ ഭാഗത്തേക്ക് ഭാര്യയെ എത്തിച്ച് ഇവിടെ വെച്ച് കടലിൽ മുക്കുകയായിരുന്നു. ദമ്പതികൾ കടലിൽ ഇറങ്ങുന്നത് കണ്ട ചില വിനോദസഞ്ചാരികൾ ബഹളമുണ്ടാക്കി. അൽപസമയം കഴിഞ്ഞ് ഗൗരവ് ഒറ്റയ്ക്ക് തിരിച്ചു വരുന്നത് കണ്ടതോടെ ഇവർ പരിഭ്രാന്തരായി. ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ ഭാര്യ കടലിൽ അപകടത്തിൽപെട്ടെന്ന് ഗൗരവ് പറയുകയായിരുന്നു. വൈകിട്ടോടെ ദിക്ഷയുടെ മൃതദേഹം കടൽതീരത്തു നിന്ന് ലഭിച്ചു.
മൃതദേഹത്തിൽ മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഗൗരവും ഭാര്യയും ഒന്നിച്ച് കടലിൽ നിൽക്കുന്ന വീഡിയോ കണ്ടു കൊണ്ടിരുന്നയാൾ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ ഇയാൾ കടലിൽ നിന്ന് ഒറ്റയ്ക്ക് തിരിച്ചു വരുന്നതും മരിച്ചോ എന്ന് ഉറപ്പാക്കാൻ വീണ്ടും തിരിച്ചു പോകുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.















