
അലഹാബാദ്: വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം യുവാവ് നല്‍കണമെന്നുള്ള കുടുംബ കോടതി ഉത്തരവ് ശരിവെച്ച് അലഹാബാദ് ഹൈക്കോടതി. കൂലിപ്പണി ചെയ്തു ജീവിക്കുന്ന താന്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും അസുഖം മൂലം നിരന്തരം ചികിത്സ തേടേണ്ടി വരുന്നുവെന്നും അതിനാല്‍ മാസം രണ്ടായിരം രൂപ നല്‍കാനാവില്ലെന്നുമായിരുന്നു യുവാവിന്റെ ഹര്‍ജി. ബിരുദധാരിയായ ഭാര്യയ്ക്കു സ്വന്തം വരുമാനം കണ്ടെത്താനാവുമെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ആരോഗ്യമുള്ള ഒരാള്‍ക്ക്, ജോലി ഇല്ലെങ്കില്‍പ്പോലും ഭാര്യയെ പോറ്റാനുള്ള ഉത്തരവാദിത്തമുണ്ടെന്ന സുപ്രീം കോടതി വിധി എടുത്തു പറഞ്ഞ ഹൈക്കോടതി, ചെലവു നല്‍കാനുള്ള കുടുംബ കോടതി ഉത്തരവ് ശരിവക്കുകയായിരുന്നു. കൂലിപ്പണിക്കു പോയാല്‍ പോലും ഇപ്പോള്‍ ദിവസം 350-400 രൂപ കിട്ടുമെന്നും ജസ്റ്റിസ് രേണു അഗര്‍വാള്‍ പറഞ്ഞു. കുടുംബക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ഭര്‍ത്താവിന് പ്രത്യേക അസുഖം എന്തെങ്കിലും ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2015ല്‍ വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ തനിക്കൊപ്പം നാലു ദിവസം മാത്രമാണ് കഴിഞ്ഞത് എന്നാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സ്വന്തം വീട്ടിലേക്കു മടങ്ങിയ ഭാര്യയെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു എന്നും യുവാവ് ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഭര്‍തൃവീട്ടിലെ ക്രൂരത സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. ഭര്‍ത്താവിന് ഫാക്ടറി ജോലിയുണ്ടെന്നും ഇവിടെനിന്നു ലഭിക്കുന്ന പതിനായിരം രൂപയ്ക്കു പുറമേ മറ്റ് കച്ചവടത്തില്‍നിന്നും ഭൂമിയില്‍നിന്നുമായി അന്‍പതിനായിരം രൂപ വരുമാനം കിട്ടുന്നുണ്ടെന്നും ഭാര്യ വാദിച്ചു.