
പെൻസിൽവാനിയയിലെ പൊതു റാലിക്കിടെ ചാർട്ട് പ്രദർശിപ്പിക്കുന്ന സ്ക്രീനിലേക്ക് നോക്കാനുള്ള തൻ്റെ തീരുമാനമാണ് താൻ ഇപ്പോഴും ജീവനോടെ ഇരിക്കാൻ കാരണമെന്ന്, വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. “ഞാൻ ഇവിടെ ഉണ്ടാകേണ്ടതല്ല. മരിച്ചു പോകേണ്ടതായിരുന്നു,” മിൽവാക്കിയിലെ റിപ്പബ്ലിക് പാർട്ടി കൺവെൻഷനിലേക്കുള്ള യാത്രാമധ്യേ ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
“ഞാൻ ആൾക്കൂട്ടത്തിൽ നിന്ന് വളരെ അപൂർവമായി മാത്രമേ മറ്റെങ്ങോട്ടെങ്കിലും നോക്കൂ. ആ നിമിഷം ഞാൻ അത് ചെയ്തില്ലായിരുന്നുവെങ്കിൽ, ഇന്ന് നിങ്ങളോട് ഇങ്ങനെ സംസാരിക്കില്ലായിരുന്നു.”
“ഏറ്റവും അവിശ്വസനീയമായ കാര്യം എന്താണെന്നുവച്ചാൽ, ഞാൻ തിരിഞ്ഞു എന്നത് മാത്രമല്ല, കൃത്യമായ സമയത്തും കൃത്യമായ അളവിലും തിരിഞ്ഞു എന്നതാണ്. ഞാൻ പകുതി തിരിഞ്ഞിരുന്നെങ്കിൽ പോലും വെടി തലച്ചോറിൻ്റെ പുറകിൽ തട്ടിയേനെ,” ട്രംപ് കൂട്ടിച്ചേർത്തു.
ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ബട്ലറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ട്രംപിന് വെടിയേറ്റത്. വലത്തെ ചെവിയുടെ മുകള്‍ ഭാഗത്ത് നിസാര പരിക്കാണ് ഉണ്ടായത്. അക്രമിയെ സംഭവ സ്ഥലത്തുവെച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കാണികള്‍ക്കിടെയിലുണ്ടായിരുന്ന ഒരാള്‍ക്കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.