
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ സിനിമാ വ്യവസായത്തിൻ്റെ ഇരുണ്ട അധ്യായങ്ങളെ തുറന്നുകാട്ടുമെന്നും ലൈംഗികാതിക്രമത്തെ അതിജീവിക്കാൻ കൂടുതൽ സ്ത്രീകളെ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ “മീ ടൂ” പ്രസ്ഥാനത്തിൻ്റെ പ്രധാന മുഖവും പ്രശസ്ത ഗായികയുമായ ചിന്മയി ശ്രീപാദ. . രാജിവെച്ച സിദ്ദിഖും രഞ്ജിത്തും മാത്രമല്ല മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണം നേരിടുന്നതെന്നും എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു.
ജീവനോപാധി നഷ്ടപ്പെടുന്നതും ലൈംഗിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലെ വെല്ലുവിളികളും ഉൾപ്പെടെ നീതി തേടുന്നതിൽ അതിജീവിതകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചിന്മയി എടുത്തുപറഞ്ഞു. ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം, തനിക്ക് ഡബ്ബിങ് മേഖലയിൽ വിലക്കേർപ്പെടുത്തിയതെന്നും, ഇത്തരം വിഷയങ്ങളിൽ വേഗമേറിയതും സെൻസിറ്റീവുമായ ഒരു നീതിന്യായ വ്യവസ്ഥ ആവശ്യമാണെന്നും ആവശ്യകത അവർ അടിവരയിട്ടു.
ഈ സംവിധാനം, അതിജീവിതകൾക്ക് പൊലീസ് പരാതികൾ ഫയൽ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പീഡനത്തിനിരയായതിൻ്റെ സ്വന്തം അനുഭവവും അക്കാലത്തെ പോലീസ് സ്റ്റേഷനുകൾ കയറുന്നത് സംബന്ധിച്ചുള്ള വിലക്കുകളും നീണ്ട വിചാരണകൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും ചിന്മയി പങ്കുവച്ചു.
രാഷ്ട്രീയ വിഭാഗവും സിനിമാ വ്യവസായവും മീടൂ ആരോപണങ്ങൾ നേരിടുന്നവരുമായി സഹകരിക്കുന്നത് തുടരുകയാണെന്ന് അവർ പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന പുരുഷന്മാരെ രാഷ്ട്രീയക്കാർ പിന്തുണയ്ക്കുന്നത് അവർ വോട്ട് ബാങ്കായതുകൊണ്ടാണെന്നും ചിന്മയി കൂട്ടിച്ചേർത്തു.