
ഹേഗ്: ഗാസയിലെ റഫയില്‍ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിൽ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ ഹർജിയില്‍ വിധി പറയുകയായിരുന്നു കോടതി. പലസ്തീന്‍ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്നും കോടതി ആവശ്യപ്പെട്ടു.
ആക്രമണം അവസാനിപ്പിക്കുന്നത് കൂടാതെ ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി. പലസ്തീനിൽ ഇസ്രയേലിന്റെ കരയാക്രമണം മൂലം അഭയാര്‍ഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. എട്ട് ലക്ഷത്തിലേറെ പലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറി.
റഫയിലെ ആക്രമണം സിവിലിയന്‍ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യുഎന്‍ വംശഹത്യാ ചട്ടപ്രകാരം റഫയിൽ നിലവിലെ ആക്രമണം പൂര്‍ണ തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ എത്തിക്കുക. ഗാസയിലെ ദുരന്തപൂര്‍ണ്ണമായ അവസ്ഥ മുന്‍നിര്‍ത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രയേല്‍ നടപ്പാക്കണം. ഗാസയില്‍ എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താന്‍ ഇസ്രായേല്‍ അനുമതി നല്‍കണം. റഫയില്‍ എല്ലാ സൈനിക നടപടികളും ഉടന്‍ നിര്‍ത്തണം. റഫ അതിര്‍ത്തി തുറന്ന് ഗാസയില്‍ ഉടനീളം സഹായം എത്തിക്കാന്‍ വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.