
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങല്‍ ചെറുപറമ്പ് കോളനിയിലെ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49) ആണ് മുക്കം മുത്തേരി സ്വദേശിനിയായ മധ്യവയസ്കയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം പണം കവര്‍ന്ന കേസിലെയും പ്രതി.
ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ 2020 ജൂലൈയില്‍ മോഷ്ടിച്ച ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവരുകയായിരുന്നു. കോവിഡ് കാലത്ത് നടന്നുപോവുകയായിരുന്ന ഇവരെ ഓമശ്ശേരിയില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് ഓട്ടോയില്‍ കയറ്റിയത്. താന്‍ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്ന് ഇവർ പറഞ്ഞു.
ഈ കേസില്‍ ഒന്നര വര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതിയായ മുജീബ് റഹ്മാൻ. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. ഇതിനു സമാനമായ കുറ്റകൃത്യമാണ് ഈ മാസം 11നു പേരാമ്പ്രയിലും നടന്നത്.
ഇരിങ്ങണ്ണൂരിലെ വീട്ടിൽനിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽനിന്നു നടന്നു പോവുകയായിരുന്നു അനു. ഇവരെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം.
അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു. സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.