വോട്ടില്‍ കൃത്രിമം നടന്നു, തോല്‍വി അംഗീകരിക്കുന്നില്ല ; ഇമ്രാന്റെ പിന്തുണയുള്ള സ്വതന്ത്രര്‍ കോടതിയിലേക്ക്

ഇസ്ലാമാബാദ്: ഏറെ വിവാദങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോയ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നലെയോടെ പുറത്തുവന്നപ്പോള്‍ തങ്ങളുടെ തോല്‍വിയില്‍ കോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രര്‍.

പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്യുന്ന ചില റിപ്പോര്‍ട്ടുകള്‍ പുത്തുവരുമ്പോഴാണ് നിര്‍ണായ നീക്കവുമായി ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രര്‍ കോടതിയിലേക്ക് എത്തിയത്. പാക് തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടയില്‍, തങ്ങളുടെ തോല്‍വി കള്ളത്തരങ്ങളുടെ ഫലമാണെന്ന് ആരോപിച്ച് പലരും കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വോട്ടില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ)-അഫിലിയേറ്റ് ചെയ്ത സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പിപി-164, എന്‍എ-118 എന്നിവയുടെ ഫലത്തെ ചോദ്യം ചെയ്ത് ലാഹോര്‍ ഹൈക്കോടതിയിലേക്ക് (എല്‍എച്ച്സി) എത്തി.

അതേസമയം, ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 97 സീറ്റുകളിലും വിജയം സ്വന്തമാക്കിയത് പി ടി ഐ സ്വതന്ത്രരാണ്. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റിലും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. ഒരു വശത്ത് ഇമ്രാന്റെ അണികള്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോള്‍ മറുവശത്ത് വിട്ടുകൊടുക്കാതെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും നിലയുറപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫും രംഗത്തെത്തി.

സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. 52 സീറ്റുകളുള്ള ബിലാവല്‍ ഭൂട്ടോയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഷെരീഫിന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടിലേക്ക് ഭൂട്ടോ എത്തിയിട്ടില്ല.

More Stories from this section

family-dental
witywide