
മാലെ: മാലിദ്വീപുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ദ്വീപ് രാഷ്ട്രത്തിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിന്മാറ്റം ആരംഭിച്ചു. മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ് ആയതിനു പിന്നാലെ സൈന്യത്തെ പിൻവലിക്കണം എന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
അദ്ദുവിൻ്റെ തെക്കേയറ്റത്തു വിന്യസിച്ചിരിക്കുന്ന 25 ഇന്ത്യൻ സൈനികർ മാർച്ച് 10 ന് മുമ്പായി ദ്വീപസമൂഹം വിട്ടുപോയതായി മിഹാരു പത്രം റിപ്പോർട്ട് ചെയ്തു. സൈന്യത്തെ പിൻവലിക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതിനെ തുടർന്നാണ് നീക്കം.
മാലിദ്വീപിൻ്റെ വിശാലമായ സമുദ്രാതിർത്തി പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന പ്രതിജ്ഞയിലാണ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു സെപ്തംബറിൽ അധികാരത്തിൽ വന്നത്.
ഇന്ത്യൻ സർക്കാരുമായുള്ള ചർച്ചയെത്തുടർന്ന്, മേയ് 10നകം 1,192 ദ്വീപുകളിൽ നിന്ന് 89 ഇന്ത്യൻ സൈനികരെയും അവരുടെ സപ്പോർട്ട് സ്റ്റാഫിനെയും പിൻവലിക്കുമെന്ന തീരുമാനത്തിൽ എത്തിയിരുന്നു.