
അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ സമുദ്രഭാഗത്ത് പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വർധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത്.
കടൽക്കൊള്ളയും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങളും ചരക്ക് ഗതാഗത നിരക്കിൽ വൻ കുതിച്ച് ചാട്ടത്തിന് കാരണമായിട്ടുണ്ട്. നിർണ്ണായകമായ കടൽ പാതകൾക്ക് മേൽ ഭീഷണി നില നിൽക്കുന്നതിനാൽ ഇന്ത്യൻ നാവിക സേന അറബികടലിൽ സ്ഥിരമായ സാന്നിധ്യം നിലനിർത്തുന്നുവെന്ന് മുതിർന്ന നാവിക സേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവോ തുടങ്ങിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി-റോൾ ഫ്രിഗേറ്റുകളും ഉള്‍പ്പെട്ടതാണ് സേനാ വിന്യാസം. നാവികസേനയും കോസ്റ്റ് ഗാർഡും നിരീക്ഷണവും ഏകോപിപ്പിക്കുന്നുണ്ട്.
India deployed 10 warships in Arabian sea