
റാഞ്ചി: നിർണായകമായ നാലാം ടെസ്റ്റിന്റെ ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്സിൽ 353 റൺസിന് പുറത്തായ ഇംഗ്ലണ്ട്, ബൗളിങ്ങിൽ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയെ ഏഴിന് 219 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ടു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് 134 റൺസ് കൂടി വേണം. അർധ സെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്സ്‌വാള്‍ (73) മാത്രമാണ് ഇന്ത്യയ്ക്കായി ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 30 റൺസുമായി ധ്രുവ് ജുറെലും 17 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിലുള്ളത്. നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ശുഐബ് ബഷീറാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. നാല് റൺസ് ചേർക്കുന്നതിനിടെ നായകൻ രോഹിത് ശർമ(2)യെ നഷ്ടമായി. ജെയിംസ് ആൻ്‍ഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെന്‍ ഫോക്സിന് ക്യാച്ച് നൽകിയാണ് ക്യാപ്റ്റൻ പുറത്തായത്. പിന്നാലെയിറങ്ങിയ ശുഭ്മാൻ ഗിൽ ജയ്സ്‌വാളിനൊപ്പം ചേർന്നതോടെ സ്കോർ ചലിച്ചു. ഇരുവരും 82 റൺസ് കൂട്ടിച്ചേർത്തു. 65 പന്തിൽ 38 റൺസെടുത്ത ഗില്ലിനെ ശുഐബ് ബഷീർ വിക്കറ്റിനു മുന്നിൽ കുടുക്കി പറഞ്ഞയച്ചു. പിന്നാലെയെത്തിയ രജത് പാട്ടീദാറിന് അവസരം മുതലാക്കാനായില്ല. 17 റൺസെടുത്ത പാട്ടിദാറും ശുഐബിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സിക്സറുകൾ പറത്തി തുടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയെ ബഷീർ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജയ്സ്വാള്‍ പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 117 പന്തിൽ 73 റൺസ് നേടിയ താരം ബഷീറിന്റെ പന്തിൽ പുറത്തായി. പിന്നാലെ 14 റൺസെടുത്ത സർഫറാസ് ഖാൻ ജോ റൂട്ടിന് ക്യാച്ച് നൽകി പുറത്തായി. ഒരു റൺ മാത്രമെടുത്ത അശ്വിനും പുറത്തായി. രണ്ടാം ദിനം 7ന് 302 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും സ്പിന്നർ രവീന്ദ്ര ജഡേജ പിഴുതു. ഇന്നിങ്സിലാകെ 4 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഒലി റോബിൻസൻ (58) കരിയറിലെ ആദ്യ അർധ സെഞ്ചറി നേടിയതു മാത്രമാണ് രണ്ടാം ദിനം ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്.
India faces trouble against England on 4th test













