
ദില്ലി: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരമായി നടപ്പാര്രി. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് നാശം വിതയ്ക്കാൻ കരുത്തുള്ളതാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലെന്ന് സൈന്യം അറിയിച്ചു.
ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും തദ്ദേശീയമായാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.ഡിആര്‍ഡിഒ ലബോററ്ററികളുടെയും വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഡോ. എപിജെ അബ്‌ദുള്‍ കലാം മിസൈല്‍ കോപ്ലംക്‌സിലാണ് ഇത് നിര്‍മിച്ചത്.
ഇന്ത്യ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണെന്നും ഇത്രയും സങ്കീര്‍ണവും അത്യാധുനികവുമായ മിലിട്ടറി സാങ്കേതികവിദ്യ കൈവരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ശബ്‌ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാകും. മണിക്കൂറില്‍ 6,125 കിലോമീറ്റര്‍ മുതല്‍ 24,140 കിലോമീറ്റര്‍ വരെ ഈ മിസൈലുകള്‍ക്ക് വേഗം കൈവരിക്കാനാകും.
India tests hypersonic missile