ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ പോലെയായി ഇന്ത്യ; നിയന്ത്രിക്കുന്നത് മോദിയും അദാനിയും ഷായുമടക്കം 6 പേരെന്നും രാഹുൽ: സഭയിൽ പോര് രൂക്ഷം

ഡൽഹി: പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തിൽ ആറു പേർ ചേർന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുങ്ങി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. ഇന്ന്, താമരയുടെ പ്രതീകാത്മക രൂപത്തിൽ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്ക് പോരും അതിരൂക്ഷമായി.

രാഹുലിൻ്റെ പ്രസം​ഗത്തിൽ സ്പീക്കർ പലതവണ ഇടപെട്ടു. സദസിൻ്റെ മാന്യത കാത്ത് സൂക്ഷിച്ച് സംസാരിക്കണമെന്ന് രാഹുൽ ​ഗാന്ധിക്ക് സ്പീക്കർ താക്കീത് നൽകി. ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെ കുറിച്ച് സംസാരിക്കാമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സമ്പദ് ശക്തി, അന്വേഷണ ഏജൻസികൾ, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികൾ. ചക്രവ്യൂഹത്തിൻ്റെ ശക്തിയെ പക്ഷേ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു. വ്യക്തിപരമായി ആരേയും അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ചോദ്യത്തിന് സ്പീക്കർ നൽകിയ മറുപടി. കർഷകർക്ക് എന്ത് ഗ്യാരണ്ടി നൽകുന്നു എന്ന് ചോദിച്ച രാഹുൽ ​ഗാന്ധി നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന് അവസരം നൽകൂ എന്നും അഭിപ്രായപ്പെട്ടു. താങ്ങ് വില നിയമ വിധേയമാക്കണം. കൊവിഡ് കാലത്ത് പാത്രം കൊട്ടാനാണ് മധ്യവർഗത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പിന്നീട് മൊബൈൽ ഫോൺ തെളിക്കാൻ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ഈ നിർദേശങ്ങൾ എന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.

സർക്കാരിൻ്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പറഞ്ഞതിനെ തുടർന്ന് വീണ്ടും സ്പീക്കറുടെ ഇടപെടലുണ്ടായി. പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് രാഹുലിനോട് സ്പീക്കർ പറഞ്ഞു. സഭയുടെ അന്തസ് അനുസരിച്ച് സംസാരിക്കേണ്ടത് അങ്ങയുടെ ഉത്തരവാദിത്തമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. എന്നാൽ അമിത് ഷാ സംസാരിക്കുമ്പോൾ ഇതുപോലെ ഇടപെടുമോയെന് സ്പീക്കറോട് കെ.സി വേണുഗോപാൽ ചോദിച്ചു. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നിയമം പാലിച്ച് സംസാരിക്കണമെന്ന് രാഹുലിനോട് കയർത്ത് ആവശ്യപ്പെട്ടു. തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. അദാനിയേയും അംബാനിയേയും എവൺ, എ ടു എന്നാണ് പരിഹാസരൂപേണ രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. എ വണ്ണിനേയും എ ടു വിനെയും വിമർശിച്ചത് കിരൺ റിജു ജുവിന് പിടിച്ചില്ലെന്ന രാഹുലിന്റെ വാക്കുകൾക്ക് സഭക്ക് ചില കീഴ് വഴക്കങ്ങളുണ്ടെന്ന് കിരൺ റിജിജു ഓർമ്മിപ്പിച്ചു.

പ്രതിപക്ഷം തന്നെ പ്രതിപക്ഷ നേതാവിനെ തടസപ്പെടുത്തുന്നുവെന്നായിരുന്നു സ്പീക്കറുടെ മറ്റൊരു പരാമർശം. പിന്നാക്ക വിഭാഗങ്ങളെ സർക്കാർ ക്രൂരമായി അവഗണിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സർക്കാർ ജോലികളിൽ പോലും അവസര നൽകുന്നില്ല. സഭയിൽ ഫോട്ടോ ഉയർത്തിക്കാണിക്കാൻ രാഹുൽ ​​ഗാന്ധി ശ്രമിച്ചെങ്കിലും ഫോട്ടോ ഉയർത്തിക്കാട്ടരുതെന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ. ധനമന്ത്രി ഹൽവ തയ്യാറാക്കുന്നതിന്റെ ഫോട്ടോയാണ് രാഹുൽ ​ഗാന്ധി സഭയിലുയർത്തിയത്. ആ ഫോട്ടോയിൽ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥർ പോലുമില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ആരുമില്ലെന്നും ബജറ്റിൽ ജാതിയുണ്ടെന്നുമായിരുന്നു രാഹുൽ ​ഗാന്ധി പറഞ്ഞത്. പിന്നാക്ക വിഭാഗക്കാർ തങ്ങൾക്ക് എന്തുണ്ടെന്ന് ചോദിക്കുന്നു. വെറും തമാശയല്ല പറയുന്നതെന്നും, ഗുരുതരമായ വിഷയമാണെന്നും രാഹുൽ ​വ്യക്തമാക്കി

More Stories from this section

family-dental
witywide