
അമ്മ നീതുകുമാരി അടിച്ചപ്പോൾ 11കാരിയായ രാഖിയും അനിയൻ ഏഴു വയസുകാരൻ ബബ്‌ലുവും ഒരുകിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടിലേക്ക് പിണങ്ങിപ്പോകാൻ ഇറങ്ങിയതാണ്. എന്നാൽ ഈ സഹോദരങ്ങൾക്ക് വഴി തെറ്റി, തിരിച്ചു വരാൻ പറ്റാത്ത ദൂരത്തെവിടെയോ എത്തിപ്പെട്ടു. ഒടുവിൽ വീട്ടിൽ തിരിച്ചെത്തിയതാകട്ടെ 13 വർഷത്തിനു ശേഷം. ബാലാവകാശ പ്രവർത്തകരാണ് ഇരുവരെയും വീട്ടിലെത്താൻ സഹായിച്ചത്.
വിവിധ അനാഥാലയങ്ങളിലായിരുന്നു പിന്നീട് ഇവരുടെ ജീവിതം. “എൻ്റെ അമ്മയെ ഓരോ ദിവസവും ഞാൻ മിസ് ചെയ്തു. ഇപ്പോൾ എൻ്റെ കുടുംബത്തിലേക്ക് തിരിച്ചെത്തി. ഞാൻ വളരെ സന്തോഷവാനാണ്,” ബബ്‌ലു പറഞ്ഞു.
ഡിസംബർ അവസാനത്തോടെ നടന്ന അവരുടെ പുനഃസമാഗമത്തിൻ്റെ വീഡിയോ ഫൂട്ടേജിൽ, ബബ്ലുവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അമ്മ നീതു കരയുന്നതും മകനെ മുറുകെ ആലിംഗനം ചെയ്യുന്നതും കാണാം. വീണ്ടും മകനെ കാണാനും കെട്ടിപ്പിടിക്കാനും കഴിഞ്ഞതിൽ ഈ സന്തോഷം തനിക്ക് തന്ന ദൈവത്തോട് നന്ദി പറയുന്നുവെന്ന് നീതു പറയുന്നു.

രണ്ട് ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തിയ രാഖിയെ ബബ്ലു ആലിംഗനം ചെയ്യുന്നു. വീട്ടിൽ നിന്നും കാണാതായ ശേഷം കുറച്ചു വർഷങ്ങൾ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിലും തമ്മിൽ കണ്ടിട്ട് ഒരു ദശാബ്ദത്തിലേറെയായി.
ബബ്ലുവും രാഖിയും ആഗ്രയിൽ ദിവസക്കൂലിക്കാരായ അവരുടെ മാതാപിതാക്കളായ നീതു കുമാരിക്കും സന്തോഷിനും ഒപ്പമായിരുന്നു ജീവിച്ചിരുന്നത്. 2010 ജൂൺ 16-ന്, ജോലിയില്ലാത്തതിന്റെ സങ്കടവും നിരാശയും നീതു തീർത്തത് മകൾ രാഖിയുടെ മേലാണ്. അമ്മ ജോലിക്കായി ഇറങ്ങിപ്പോയതിന് ശേഷം രാഖിയും ബബ്ലുവും വീട് വിട്ടു.
“നന്നായി പഠിച്ചില്ലെങ്കിൽ എൻ്റെ അച്ഛനും ചിലപ്പോൾ എന്നെ തല്ലുമായിരുന്നു. അതിനാൽ രാഖി എൻ്റെ അടുത്ത് വന്ന് നമുക്ക് മുത്തശ്ശിയുടെ കൂടെ പോയി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു,” ബബ്ലു പറയുന്നു.
വഴി തെറ്റിയ സഹോദരങ്ങൾക്ക് റെയിൽവേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് കൊടുത്തത് ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. കുട്ടികൾ ട്രെയിനിൽ കയറി. തുടർന്ന് കുട്ടികളുടെ ക്ഷേമത്തിനായി ജോലി ചെയ്യുന്ന ഒരു ചാരിറ്റി പ്രവർത്തകയുടെ മുന്നിലാണ് ഇരുവരും ചെന്നെത്തിയത്.
ട്രെയിൻ അവരുടെ വീട്ടിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള മീററ്റിൽ എത്തിയപ്പോൾ, ചാരിറ്റി പ്രവർത്തക, കുട്ടികളെ പോലീസിന് കൈമാറി. തുടർന്ന് ഇരുവരും ഒരു സർക്കാർ അനാഥാലയത്തിൽ എത്തിച്ചേർന്നു.
“വീട്ടിലേക്ക് പോകണമെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. ഞങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് അവരോട് പറയാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ പോലീസോ അനാഥാലയ ഉദ്യോഗസ്ഥരോ ഞങ്ങളുടെ കുടുംബത്തെ അന്വേഷിച്ചില്ല,” ബബ്ലു പറയുന്നു.
ഒരു വർഷത്തിനുശേഷം, രാഖി ഡൽഹിക്ക് സമീപം ഒരു എൻജിഒ നടത്തുന്ന പെൺകുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലേക്ക് രാഖിയെ മാറ്റി. കുറച്ച് വർഷങ്ങൾക്ക് ശേഷം, ബബ്ലുവിനെ ലഖ്നൗവിലെ മറ്റൊരു സർക്കാർ അനാഥാലയത്തിലേക്ക് മാറ്റി.
ഏതെങ്കിലും പ്രധാന ഉദ്യോഗസ്ഥരോ ജീവകാരുണ്യപ്രവർത്തകരോ പത്രപ്രവർത്തകരോ അനാഥാലയം സന്ദർശിക്കുമ്പോഴെല്ലാം രാഖിയുമായി താൻ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിൽ ബബ്ലു അവരോട് രാഖിയെക്കുറിച്ച് പറയുമായിരുന്നു.
എന്നാൽ 2017-ൽ മാത്രമാണ് ഇത് ഫലം കണ്ടത്. തൻ്റെ സഹോദരിയെ ഡൽഹിക്കടുത്തുള്ള പെൺകുട്ടികൾക്കായുള്ള ഒരു അനാഥാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ പുതിയ ഷെൽട്ടർ കെയർടേക്കർമാരിൽ ഒരാൾ ബബ്ലുവിനെ സഹായിക്കാൻ തീരുമാനിച്ചു.
“നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും എല്ലാ അനാഥാലയങ്ങളിലും വിളിച്ച് അവർ രാഖി എന്ന ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഒരുപാട് പരിശ്രമത്തിന് ശേഷം രാഖിയെ കണ്ടെത്തി,” ബബ്ലു പറയുന്നു.
സഹോദരങ്ങൾ ഇടക്കിടെ ഫോണിൽ സംസാരിക്കാൻ തുടങ്ങി. എന്നാൽ സംഭാഷണം കുടുംബത്തെ കണ്ടെത്തുന്നതിലേക്ക് വഴിമാറിയപ്പോഴെല്ലാം രാഖിക്ക് സംശയമായിരുന്നു. “പതിമൂന്ന് വർഷം ഒരു ചെറിയ സമയമല്ല, മമ്മയെ കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയില്ലായിരുന്നു,” അവൾ എന്നോട് പറഞ്ഞു.
ബബ്ലുവിന് അത്തരം സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. “രാഖിയെ കണ്ടെത്തിയതിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു. മാത്രമല്ല ഇനി ഞങ്ങളുടെ അമ്മയെയും കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസം തോന്നി,” ബബ്ലു പറഞ്ഞു.
ഡിസംബർ 20 ന് ആഗ്ര ആസ്ഥാനമായുള്ള ബാലാവകാശ പ്രവർത്തകനായ നരേഷ് പരാസിനിനെ ബബ്ലു ബന്ധപ്പെട്ടു.
“നിങ്ങൾ നിരവധി കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ചിട്ടുണ്ട്. എന്റെ കുടുംബത്തെ കണ്ടെത്താൻ എന്നെ സഹായിക്കാമോ?” ബബ്ലു അവനോട് ചോദിച്ചു.
2007 മുതൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് നരേഷ്. എന്നാൽ ബബ്ലുവിന്റെ വീട്ടുകാരെ കണ്ടെത്തുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കുട്ടികൾക്ക് അവരുടെ അച്ഛന്റെ പേരോർമയില്ല. ഏത് സംസ്ഥാനത്തു നിന്നാണ് വരുന്നത് എന്നറിയില്ല. എന്നാൽ തങ്ങൾ ട്രെയിനിൽ പുറപ്പെട്ട സ്റ്റേഷനിൽ ട്രെയിൻ എഞ്ചിന്റെ ഒരു ഡമ്മി രൂപമുണ്ടെന്ന് മാത്രം ബബ്ലുവിന് ഓർമയുണ്ടായിരുന്നു.
നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ജഗ്ദീഷ്പുര പൊലീസ് സ്റ്റേഷനിൽ കുട്ടികളുടെ പിതാവ് പരാതി നൽകിയതായി അറിയാനായി. എന്നാൽ അന്വേഷിച്ച് അവിടെ എത്തിയപ്പോഴാണ് ആ കുടുംബം വാടക വീടൊഴിച്ച് മറ്റൊരിടത്തേക്ക് പോയെന്ന് മനസിലായത്. അമ്മയുടെ പേര് നീതു എന്നാണെന്നും അമ്മയുടെ കഴുത്തിന് പിന്നിൽ പൊള്ളിയ പാടുണ്ടെന്നും രാഖി ഓർത്തെടുത്തു.
പരാസ് പിന്നീട് ആഗ്രയിലെ ലേബർ ചൗക്കിലേക്ക് പോയി. ദിവസക്കൂലിക്കാർ ജോലി ചെയ്യുന്ന ഇടമാണത്. അവിടെ നീതുവിനെ കണ്ടെത്താനായില്ല. പക്ഷേ അവിടെയുള്ള ചില തൊഴിലാളികൾ നീതുവിനെ അറിയാമെന്നും കാര്യം അറിയിക്കാമെന്നും പറഞ്ഞു. തുടർന്ന് പരാസ് നീതുവുമായി കൂടിക്കാഴ്ച നടത്തുകയും നീതു കുട്ടികളുടെ ഫൊട്ടോ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. വീഡിയോ കോൾ വിളിച്ചപ്പോൾ മാതാപിതാക്കളും മക്കളും പരസ്പരം തിരിച്ചറിഞ്ഞു. ഒടുവിൽ 13 വർഷത്തിനു ശേഷം രാഖിയും ബബ്ലുവും വീട്ടിൽ തിരിച്ചെത്തി.