
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘം കാബൂളിൽ മുതിർന്ന അഫ്ഗാൻ അധികാരികളുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനികൾക്കായി ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തെക്കുറിച്ചും അഫ്ഗാൻ വ്യാപാരികൾ ചബഹാർ തുറമുഖം ഉപയോഗിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുകൂട്ടരും ചർച്ച ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിലെത്തിയത്. താലിബാൻ സർക്കാറിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി, മുൻ പ്രസിഡന്റ് ഹാമിദ് കർസായി എന്നിവരുമായി പ്രതിനിധി സംഘം സംഭാഷണം നടത്തി.
നിലവിലെ മാനുഷികസഹായം തുടരുന്നതിന് പുറമെ പാക്കിസ്ഥാൻ തൊടാതെ അഫ്ഗാനിലേക്ക് നേരിട്ടെത്താൻ സഹായിക്കുന്ന ചാബഹാർ തുറമുഖ നിർമാണം വേഗത്തിൽ പൂർത്തിയാക്കൽ എന്നിവയടക്കം വിഷയങ്ങളിലായിരുന്നു ചർച്ച.