
വാഷിങ്‌ടൻ∙ 1.5 മില്ല്യൺ ഡോളറിന്റെ തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ അമേരിക്കൻ ഡോക്ടർ. ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോക്ടർ മോനാ ഘോഷാണ് (51) തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തിയത്. പ്രോഗ്രസീവ് വിമൻസ് ഹെൽത്ത്‌കെയർ ഉടമയും ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റുമായ ഡോ. ഘോഷ ഇല്ലാത്ത ആരോഗ്യ സേവനങ്ങളുടെ പേരിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു.
2018 മുതൽ 2022 വരെ ഡോ. ഘോഷ മെഡികെയ്‌ഡ്, ട്രികെയർ തുടങ്ങിയ നിരവധി ഇൻഷുറർമാർക്ക് ഇല്ലാത്ത സേവനങ്ങൾക്കായി വ്യാജ ക്ലെയിമുകൾ സമർപ്പിച്ചു. റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകൾക്കായി രോഗികളുടെ വ്യാജ മെഡിക്കൽ രേഖകൾ തയ്യാറാക്കി 1.5 മില്യൻ ഡോളറിലധികം തുക തട്ടിയെടുത്തതായാണ് കേസ്. രണ്ട് കേസുകളാണ് ഇവർക്കെതിരെയുള്ളത്. ഓരോ കേസിലും പത്തു വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഫ്രാങ്ക്ലിൻ യു വാൽഡെർ ഒക്ടോബർ 22 ന് ശിക്ഷ വിധിക്കും.
Indian doctor Mona ghosh admit his insurance fraud crime