
ലണ്ടൻ: ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിൽ സ്വയംഭോഗം ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 43 കാരനായ ഇന്ത്യൻ വംശജനെ യുകെയിൽ ഒമ്പത് മാസം തടവിന് ശിക്ഷിച്ചു. വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ താമസിക്കുന്ന മുകേഷ് ഷായ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
2022-നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കോച്ചില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മുന്നിലെത്തി മുകേഷ് ഷാ സ്വയംഭോഗം ചെയ്യുകയായിരുന്നു. രാത്രി 11.40ഓടെ സഡ്ബറിക്കും ആക്ടണ്‍ നഗരത്തിനും ഇടയിലുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്ത്രീ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
ട്രെയിന്‍ കാലിയായിരുന്നിട്ടും ഷാ പരാതിക്കാരിയുടെ മുന്‍വശത്ത് വന്നിരിക്കുകയും അവരെ അസ്വസ്ഥമാക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്യുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താനും പൊലീസിൽ റിപ്പോർട്ട് ചെയ്യാനും സ്ത്രീ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി ബിടിപി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്ടീവ് കോൺസ്റ്റബിൾ മാർക്ക് ലൂക്കർ പറഞ്ഞു.