സിംഗപ്പൂർ എയർലൈൻസ് അപകടം: അഞ്ച് മിനിട്ടില്‍ വിമാനം 6000 അടി താഴേക്ക് പതിച്ചു; പലര്‍ക്കും പരുക്കേറ്റത് സീലിങ്ങില്‍ തലയിടിച്ച്; ദൃശ്യങ്ങൾ പുറത്ത്

ബാങ്കോക്ക്: ആകാശച്ചുഴിയിൽ അകപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്നുണ്ട്.

വിമാനത്തിന്റെ അകത്തുനിന്നുള്ള ചിത്രങ്ങൾ ആരേയും ഞെട്ടിക്കുന്നതാണ്. ഭക്ഷണവസ്തുക്കളും മാസികകളും വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചോരയൊലിപ്പിച്ചിരിക്കുന്ന എയർഹോസ്റ്റസ്, ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ പകച്ചിരിക്കുന്ന യാത്രക്കാർ തുടങ്ങിയ ദൃശ്യങ്ങൾ വേറെയുമുണ്ട്. ഓക്‌സിജന്‍ മാസ്‌ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിക്കുകയും 30-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് 777–300ഇആർ വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടത്. അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000-അടി താഴുകയായിരുന്നു. ഫ്‌ളൈറ്റ്‌റഡാര്‍ 24-ന്റെ റിപ്പോര്‍ട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നു. പിന്നാലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. പെട്ടെന്ന് വിമാനം കുലുങ്ങാന്‍ തുടങ്ങിയെന്നും ചെരിഞ്ഞെന്നും വിമാനത്തിലെ യാത്രക്കാരനായ വിദ്യാര്‍ഥി പറഞ്ഞു. പെട്ടെന്ന് വിമാനം താഴ്ന്നതിനാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ സീലിങ്ങില്‍ ചെന്ന് ഇടിക്കുകയായിരുന്നു.