
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കും. ജൂൺ രണ്ടിന് കെജ്രിവാൾ തിഹാർ ജയിലിൽ ഹാജരാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചിരുന്നത്.
“സ്വേച്ഛാധിപത്യത്തിനെതിരെ നമ്മൾ എല്ലാവരും ഒരുമിച്ച് പോരാടുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചേക്കാം, എൻ്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. സങ്കടപ്പെടരുത്,” കഴിഞ്ഞദിവസം ഡൽഹിയിലെ ജനങ്ങൾക്കായി നൽകിയ വീഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
“നിങ്ങളുടെ കുടുംബത്തിലെ മകനെന്ന നിലയിൽ ഞാൻ എപ്പോഴും എൻ്റെ കടമ നിറവേറ്റിയിട്ടുണ്ട്. ഇന്ന് ഞാൻ നിങ്ങളോട് എൻ്റെ കുടുംബത്തിന് വേണ്ടി ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ മാതാപിതാക്കൾക്ക് പ്രായമായി. അമ്മയ്ക്ക് വയ്യ. ജയിലിൽ അവരെക്കുറിച്ചോർത്ത് ഞാൻ വളരെയധികം വിഷമിക്കുന്നുണ്ട്. ഞാൻ പോയിക്കഴിഞ്ഞാൽ എൻ്റെ മാതാപിതാക്കളെ നിങ്ങൾ നോക്കണം. നിങ്ങൾ ദിവസവും എൻ്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചാൽ, അവർ തീർച്ചയായും ആരോഗ്യത്തോടെയിരിക്കും,” അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ ആരോഗ്യ കാരണങ്ങളാൽ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടി കെജ്രിവാൾ സമർപ്പിച്ച അപേക്ഷ ഡൽഹി കോടതി ഇന്ന് പരിഗണിച്ചേക്കും. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൻ്റെ കാലാവധി അവസാനിക്കുന്ന ദിവസത്തിനുള്ളിൽ കെജ്‌രിവാളിൻ്റെ ഹർജിയിൽ പ്രതികരണം അറിയിക്കണമെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജ് മെയ് 30ന് ഇഡിയോട് നിർദ്ദേശിച്ചിരുന്നു.