
കഴിഞ്ഞ മാസം മോസ്‌കോയ്ക്ക് സമീപം ക്രോക്കസ് സിറ്റി ഹാളിൽ സംഗീത പരിപാടിക്കിടെ നടന്ന വെടിവെപ്പിനെക്കുറിച്ച് ഇറാൻ റഷ്യയ്ക്ക് നേരത്തേ സൂചന നൽകിയതായി റിപ്പോർട്ട്. റഷ്യയിൽ തീവ്രവാദി ആക്രണ സാധ്യതയെക്കുറിച്ച് റഷ്യക്ക് സൂചന നൽകിയതായി വൃത്തങ്ങൾ പറഞ്ഞു.
20 വർഷത്തിനിടെ റഷ്യയ്ക്കുള്ളിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് മാർച്ച് 22 ന് ക്രോക്കസ് സിറ്റി ഹാളിൽ നടന്നത്. തോക്കുമായെത്തിയ അക്രമികൾ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു. അക്രമത്തിൽ 144 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തു.
“റഷ്യയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, ഇറാനിലെ മാരകമായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ റഷ്യയ്ക്കുള്ളിൽ വലിയ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ ഇറാൻ റഷ്യയെ അറിയിച്ചിരുന്നു.” ഇറാനിൽ നിന്നുള്ള മുന്നറിയിപ്പിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഇറാൻ ഇതുവരെ പ്രതികരിച്ചില്ല.