
ന്യൂഡൽഹി: ഇസ്രായേലിനെതിരായുള്ള യുദ്ധത്തിന് ഇറാനും ഹിസ്ബുള്ളയും ഇന്ന് തുടക്കം കുറിച്ചേക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ. ജി 7 അംഗരാജ്യങ്ങൾക്ക് ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആൻ്റണി ബ്ലിങ്കന്‍ ജി 7 വിദേശകാര്യ മന്ത്രിമാരുമായി ഒരു കോണ്‍ഫറന്‍സ് കോള്‍ വിളിച്ചുചേര്‍ത്തതായും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ഇസ്രയേല്‍ അതിര്‍ത്തി കടന്നുള്ള ഇറാൻ്റെ ആക്രമണം തടയാന്‍, ഇറാനുനേരെ മുന്‍കരുതല്‍ ആക്രമണത്തിന് അനുമതി നല്‍കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അനുമതി നല്‍കിയേക്കാമെന്ന് ഇസ്രായേലിന്റെ പ്രമുഖ ദിനപത്രമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിരോധമന്ത്രി യോവ് ഗാലൻ്റും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും ഇസ്രായേലിലെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളായ മൊസാദിൻ്റെയും ഷിന്‍ ബെറ്റിൻ്റെയും തലവന്‍മാരായ ഡേവിഡ് ബാര്‍ണിയ, റോണന്‍ ബാര്‍ എന്നിവരും പങ്കെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. സൈനിക സ്ഥാപനങ്ങളെ മാത്രമല്ല ഹിസ്ബുള്ള ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡറായ ഫുആദ് ഷുക്കറിനെ ഇസ്രായേല്‍ അടുത്തിടെ വധിച്ചിരുന്നു. ഇതാണ് ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമാക്കിയത്. ജൂലൈ 30ന് തെക്കന്‍ ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള ജനവാസ മേഖലയില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിലാണ് ഷുക്കറിനെയും അഞ്ച് സാധാരണക്കാരും കൊല്ലപ്പെടുത്തിയത്.