ഗാസയിൽ താൽകാലിക യുദ്ധവിരാമത്തിന് ഇസ്രയേൽ സമ്മതിച്ചതായി റിപ്പോർട്ട്; ഇനി ഹമാസ് തീരുമാനിക്കണമെന്ന് അമേരിക്ക

ഗാസയിൽ താത്കാലിക യുദ്ധ വിരാമത്തിന് വഴി തെളിയുന്നു. ആറാഴ്ചത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചതായി റിപ്പോർട്ട്. ഇനി ഹമാസിൻ്റെ സമ്മതം കൂടി ലഭിച്ചാൽ കരാർ നിലവിൽ വരും. പന്ത് ഹമാസിൻ്റെ കയ്യിലാണെന്ന് അമേരിക്ക പറയുന്നു.

സഹായവിതരണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ നൂറിലധികം പലസ്തീനികൾ മരിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ കരാർ അംഗീകരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.

നാലുമാസത്തെ നിരന്തര ബോംബാക്രമണത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് സഹായങ്ങൾ എത്തിക്കുക, ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ ഉപാധികൾ അടങ്ങിയ കരാറിന് ഇസ്രയേൽ സമ്മതം അറിയിച്ചുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാരംഭ വെടിനിർത്തൽ ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് പത്തിന് ആരംഭിക്കുന്ന റംസാന്‍ വ്രതാരംഭത്തിന് മുന്നോടിയായി ആക്രമണങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. പാരീസ്, ദോഹ എന്നിവിടങ്ങളിൽ വച്ചായിരുന്നു ഇസ്രയേൽ പ്രതിനിധി ഉൾപ്പെടെ പങ്കെടുത്ത ചർച്ച. കെയ്‌റോയിൽ ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ പ്രതികരണം അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Israel agreed the deal for a six-week Gaza ceasefire.

More Stories from this section

family-dental
witywide