
ബെയ്‌റൂത്ത്: ലബനൻ തലസ്ഥാന നഗരമായ ബെയ്‌റൂത്തിലടക്കം വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ സുപ്രധാന കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുല്ലയുടെ റോക്കറ്റ് വിഭാഗം മേധാവിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്നാണ് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖുബൈസിയെ കൂടാതെ ആറു പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം, 15 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ലെബനനില്‍ നടത്തിവരുന്ന വ്യോമാക്രമണം ഇസ്രയേല്‍ അതിശക്തമാക്കിയതിന് പിന്നാലെ ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 600 ഓളം ആയിട്ടുണ്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി. ലെബനന്‍ തലസ്ഥാനമായ ബയ്റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
അതിനിടെ ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ വിവിധ രാജ്യങ്ങൾ റദ്ദാക്കി. അമേരിക്ക, ഫ്രാൻസ്, ജർമനിഎന്നീ രാജ്യങ്ങളാണ് ബെയ്റൂത്തിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ഗൾഫ് എയർലൈൻസ് ,എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. അതിനിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.