ലെബനനില്‍ ഇസ്രായേല്‍ ആക്രമണം: ഗര്‍ഭിണിയും കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍: തെക്കന്‍ ലെബനനിലെ ഒരു വീടിന് നേരെ ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ള ദമ്പതികളും രണ്ടും കുട്ടികളും മറ്റൊരാളുമാണ് ഉള്‍പ്പെടുന്നത്. ഇവരില്‍ കുട്ടികളുടെ അമ്മ ഗര്‍ഭിണിയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തിന്റെ ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീട് തകര്‍ന്നിട്ടുണ്ട്. ഇതിനു സമീപത്ത് താമസിച്ചിരുന്ന മറ്റ് ഒമ്പത് പേര്‍ക്കാണ് പരിക്കേറ്റത്.

ഒക്ടോബറില്‍ ഇസ്രായേലും ഹിസ്ബുള്ള സഖ്യകക്ഷിയായ ഗാസയുടെ ഗ്രൂപ്പായ ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും ദിവസേന അതിര്‍ത്തി കടന്നുള്ള ആക്രമണം തുടരുകയാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 312 ഹിസ്ബുള്ള പോരാളികളും 56 സാധാരണക്കാരും ലെബനനില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

യുദ്ധം പ്രധാനമായും അതിര്‍ത്തി പ്രദേശങ്ങളിലാണെങ്കിലും ലെബനനില്‍ അതിര്‍ത്തി കടന്നും സംഘര്‍ഷം തുടരുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച, തെക്കന്‍ അതിര്‍ത്തി ഗ്രാമമായ ഹുലയിലെ ഒരു വീടിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനീസ് ദമ്പതികളും അവരുടെ മകനും കൊല്ലപ്പെട്ടിരുന്നു.

ഗാസയിലെ യുദ്ധത്തിന് തുടക്കമിട്ട തെക്കന്‍ ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തില്‍ ഏകദേശം 1,160 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ മറുപടി നല്‍കാനിറങ്ങിയ ഇസ്രയേലാകട്ടെ ഗാസയില്‍ ഇതിനോടകം 30,960 പേരെ കൊല്ലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

More Stories from this section

family-dental
witywide