
വാഷിംഗ്ടണ്‍: മധ്യ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഞായറാഴ്ച 31 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹുവിനെ സന്ദര്‍ശിക്കുന്നതിനിടെയിലും ഗാസയില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. ഹമാസിന്റെ അവസാന ശക്തികേന്ദ്രമെന്ന് സൈന്യം വിശേഷിപ്പിക്കുന്ന ഗാസ മുനമ്പിന്റെ തെക്കന്‍ നഗരമായ റഫയിലേക്ക് ഇസ്രായേല്‍ സൈന്യം നീങ്ങി. യുദ്ധത്തില്‍ 800,000 സാധാരണക്കാരെ പുതുതായി മാറ്റിപ്പാര്‍പ്പിച്ചതായി അമേരിക്ക വ്യക്തമാക്കുന്നു.
ഒറ്റരാത്രികൊണ്ട് നടന്ന ഏറ്റവും പുതിയ വ്യോമാക്രമണത്തില്‍, സെന്‍ട്രല്‍ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് 31 പേര്‍ കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ വിമാനം ഡസന്‍ കണക്കിന് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് മുമ്പ് കരുതിയിരുന്ന തീരപ്രദേശത്തിന്റെ വടക്കന്‍, മധ്യ പ്രദേശങ്ങളില്‍ ഇസ്രായേലുമായി യുദ്ധത്തിനിറങ്ങുന്ന ഹമാസ് സേനയ്ക്കെതിരെ യുദ്ധം ചെയ്യുകയും ബോംബാക്രമണം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇത് സംഘര്‍ഷം നീണ്ടുപോകാന്‍ കാരണമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനെ പരാജയപ്പെടുത്തുകയും ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യുന്നത് വരെ, ഗാസയില്‍ ഹമാസിനെതിരെ പോരാടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തു. എന്നാല്‍ കടുത്ത എതിര്‍പ്പാണ് വിവിധ കോണുകളില്‍ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. യുദ്ധാനന്തര ഗാസയുടെ ഭരണത്തിനായുള്ള ഒരു പദ്ധതി പ്രഖ്യാപിക്കാന്‍ അമേരിക്കയടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ യുദ്ധ മന്ത്രിസഭയിലെ അംഗങ്ങളില്‍ നിന്നുപോലും എതിര്‍പ്പ് പരസ്യമായിട്ടുണ്ട്.
അതിനിടെയാണ് ക്രൂരമായ ഗാസ സംഘര്‍ഷത്തെയും യുദ്ധാനന്തര സാഹചര്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സള്ളിവന്‍ ജറുസലേമില്‍ എത്തി നെതന്യാഹുവിനെ കണ്ടത്.
















