
ഗാസാസിറ്റി: ഗാസയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ബോംബാക്രമണത്തിൽ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്‍റെ ചാരിറ്റി പ്രവർത്തകരായ ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത് ഇസ്രയേൽ സൈന്യം. ഇസ്രയേലിനാകെ വലിയ വിമർശനമേറ്റുവാങ്ങേണ്ടി വന്ന സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയടക്കമാണ് സൈന്യം നടപടിയെടുത്തിരിക്കുന്നത്. ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയതായി സൈന്യം അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമർശനമാണ് സംഭവത്തിൽ ഉയർന്നത്. ഇതിന് പിന്നാലെയാണ് സൈന്യം നടപടിയെടുത്തത്.
ഏപ്രിൽ രണ്ടാം തിയതിയായിരുന്നു വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്‍റെ ചാരിറ്റി പ്രവർത്തകരായ ഏഴ് പേർ ഇസ്രയേലിന്‍റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ സേന വേള്‍ഡ് സെന്‍ട്രല്‍ കിച്ചൺ പ്രവർത്തകരെ ബോധപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് ഡബ്ല്യു സി കെ സ്ഥാപകൻ ജോസ് ഒൻഡ്രേസ് അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയും യു എന്നുമടക്കം സംഭവത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ വിമർശനം ശക്തമായി തുടരുന്നത് ലഘുകരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഡിഫെന്‍സ് ഫോഴ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇസ്രയേൽ പുറത്താക്കിയത്.
Israeli military sacks two officers over strikes on WCK aid convoy















