
ഗാസ: ഗാസ സിറ്റിയിലെ പലസ്തീനികളുടെ അഭയാർത്ഥി സ്‌കൂൾ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടർ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, മറ്റുപലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരിക്കുകയാണെന്നും അൽ-അഹ്‌ലി ഹോസ്പിറ്റൽ മേധാവി ഫദൽ നയീം പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പലരെയും ആ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അൽ-തബയിൻ സ്കൂൾ ഹമാസിൻ്റെയും ഇസ്ലാമിക് ജിഹാദിൻ്റെയും സജീവ സൈനിക കേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്നുവെന്ന് ഒരു ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
പുതിയ ആക്രമണത്തെ വിവിധ രാജ്യങ്ങൾ വിമർശിച്ചു, ഇസ്രയേലിന് വെടിനിർത്തലിലെത്താനോ ഗാസ യുദ്ധം അവസാനിപ്പിക്കാനോ ആഗ്രഹമില്ലെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗാസയിലെ ഇത്തരം നിരവധി ഷെൽട്ടറുകൾ ഇസ്രായേൽ ആക്രമിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഗാസയിലെ 564 സ്കൂൾ കെട്ടിടങ്ങളിൽ 477 എണ്ണങ്ങളും നേരിട്ട് ആക്രമിക്കപ്പെടുകയോ ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. അൽ-തബാഇൻ സ്‌കൂളിൽ 1,000-ത്തിലധികം ആളുകൾ അഭയാർത്ഥികളായി താമസിച്ചിരുന്നു. ഇസ്രായേൽ സൈന്യം വീടുകൾ വിട്ടുപോകാൻ ഉത്തരവിട്ടതിനെത്തുടർന്ന് അടുത്തിടെ ബീറ്റ് ഹനൂൻ പട്ടണത്തിൽ നിന്ന് കുടിയിറക്കപ്പെട്ട ഡസൻ കണക്കിന് ആളുകളും ഇവിടെയാണ് താമസിച്ചിരുന്നത്.